പത്തനംതിട്ട : നഗരസഭ പ്രസിദ്ധീകരിച്ച കുമ്പഴ സ്‌കീമിന് അന്തിമരൂപം നൽകാൻ നഗരസഭ കൗൺസിലിൽ ചർച്ച ആരംഭിച്ചു. പൊതുജനങ്ങളിൽ നിന്നും 238 നിർദ്ദേശങ്ങളും പരാതികളും ലഭിച്ചു. മാസ്റ്റർ പ്ലാൻ സ്പെഷ്യൽ കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി. നഗരസഭയിൽ നിലവിലുള്ള അഞ്ചു സ്‌കീമുകളിൽ ആദ്യത്തേത് കുമ്പഴ സ്‌കീം ആണ്. 1984ൽ പ്രസിദ്ധീകരിച്ച കുമ്പഴ സ്‌കീമാണ് കഴിഞ്ഞ 40 വർഷമായി നിലവിലുണ്ടായിരുന്നത്. നഗരസഭ കൗൺസിൽ 2024 ജനുവരിയിൽ പുതുക്കിയ സ്കീം പ്രസിദ്ധീകരിച്ചു. കുമ്പഴ ടൗണിലും പരിസരപ്രദേശങ്ങളിലും നിർമ്മാണങ്ങൾ നടത്തുന്നതിന് പഴയ സ്കീമിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിക്കൊണ്ടാണ് പുതിയ സ്‌കീം. പ്രസിദ്ധീകരിച്ചത്. ചെറിയ വാസ ഗ്രഹങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി മാത്രമാണ് മുൻപ് ഉണ്ടായിരുന്നത്.
നിർമ്മാണങ്ങൾക്കായി ഉപയോഗിക്കാവുന്ന ഭൂമിയുടെ അളവിലും പുതിയ സ്കീമിൽ മാറ്റങ്ങൾ വരുത്തി. ഏതുതരം നിർമ്മാണങ്ങളും നടത്താൻ കഴിയുന്ന മിക്‌സഡ് സോണിലേക്ക് പുതിയ സ്‌കീമിൽ ഭൂവിനിയോഗം മാറ്റം വരുത്തിയിട്ടുണ്ട്. പഴയ സ്കീമിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും പുതിയ സ്‌കീമിലെ സാധ്യതകളും ജില്ലാ ടൗൺ പ്ലാനർ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു. ലഭിച്ച നിർദ്ദേശങ്ങളും പരാതികളും 67 ഇനങ്ങളായി തിരിച്ചാണ് കൗൺസിൽ ചർച്ച ചെയ്യുന്നത്. സ്‌ീമിലെ നിർദ്ദേശങ്ങളെ പറ്റി കൂടുതൽ പഠിക്കുന്നതിന് കൗൺസിൽ അംഗങ്ങൾ സമയം ആവശ്യപ്പെട്ടു. കുമ്പഴ നഗരത്തെ ജില്ലയുടെ വിനോദ വാണിജ്യ കവാടമാക്കാൻ ഉദ്ദേശിച്ച് നടപ്പാക്കുന്ന സ്‌കീമിനെ കുറിച്ച് നിക്ഷിപ്‌ത താല്പര്യക്കാർ വ്യാപകമായ വ്യാജപ്രചരണങ്ങളാണ് നടത്തിയതെന്ന് നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ടി സക്കീർ ഹുസൈൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. പൊതുജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള ന്യായമായ എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് മാത്രമേ സ്‌കീമിന് അന്തിമരൂപം നൽകൂ എന്നും ചെയർമാൻ പറഞ്ഞു. ചർച്ച പൂർത്തീകരിക്കുന്നതിനായി ഉടൻ വീണ്ടും കൗൺസിൽ യോഗം ചേരും. ജൂലൈ മാസത്തിൽ തന്നെ പത്തനംതിട്ട നഗരത്തിലെ മറ്റ് നാല് സ്കീമുകൾ കൂടി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.





























