ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ വിവാദം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തെലങ്കാനയിലെ വാരങ്കലിലാണ് സംഭവം. അംബേദ്കർ ജംഗ്ഷനിൽ നിന്ന് സുബേദാരിയിലേക്ക് പോകാൻ യാത്രക്കാരൻ റാപിഡോയിൽ റൈഡ് ബുക്ക് ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ടിഎസ് 09 പിസി 2795 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ഈ വാഹനം എനുമാമുല പോലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. പോലീസ് വാഹനത്തിൽ സർവീസ് നടത്തുന്നതിനെപ്പറ്റി യാത്രക്കാരൻ ചോദിച്ചപ്പോൾ പോലീസ് കോൺസ്റ്റബിളായ സുഹൃത്ത് നൽകിയ വാഹനമാണിതെന്ന് റൈഡർ മറുപടി പറഞ്ഞതായാണ് റിപ്പോർട്ട്. ഇതോടെ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
അടിയന്തര സേവനങ്ങൾക്കും പെട്രോളിംഗിനും കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിനുമായി ഉപയോഗിക്കുന്ന ബ്ലൂ കോൾട്ട് വിഭാഗത്തിലുള്ള വാഹനമാണിതെന്നാണ് വിവരം. പോലീസ് വാഹനത്തിന്റെ സ്വകാര്യ ഉപയോഗത്തെ വിമർശിച്ച് ധാരാളം പേർ രംഗത്തെത്തി. വാഹനം സ്റ്റേഷനിലെ എസ്ഐ ശങ്കറാണ് ഉപയോഗിച്ചിരുന്നതെന്നും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ശുപാർശ വാറങ്കൽ പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്നും സിഐ അറിയിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയും വാഹനത്തിന്റെ രേഖകളും പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. സർക്കാർ വാഹനം വാണിജ്യാവശ്യങ്ങൾക്കായി ലഭ്യമാക്കിയതെങ്ങനെയെന്നും ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇതിന് വഴിയൊരുക്കിയോ എന്നും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ഈ ആരോപണങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്.




























