ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ്. ഐഎസ്ഐ പിന്തുണയോടെ ആക്രമണത്തിന് പദ്ധതിയിട്ട ഒൻപത് അംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. രാജസൻസിയിൽ നിന്നാണ് സംഘം പിടിയിലായത്. ഈ സംഘത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേരും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടിയെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
വൻഷ് കുമാർ (19), അൻമോൾ സിങ് (20), ഹർമാൻ സിങ് (24), സുഖ്ദേവ് സിങ് (30) സുഖ്മൻ സിങ് (19) പ്രായപൂർത്തിയാകാത്ത നാല് കൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. സിജെപി പ്രതിഷേധങ്ങൾക്കിടെ ജന്തർ മന്തറിൽ ആക്രമണം നടത്താൻ ഈ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നതായി പോലീസ് അവകാശപ്പെട്ടു. ഐഎസ്ഐ ചാരനുമായി ബന്ധമുണ്ടായിരുന്നതായി അറസ്റ്റിലായ സംഘത്തിലുൾപ്പെട്ട സുഖ്മൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു.




























