പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്കായി മികച്ച സൗകര്യങ്ങളോടെ ഇടത്താവളം ഒരുക്കുകയാണ് നഗരസഭ. ഇൻഫർമേഷൻ സെൻ്റർ, സൗജന്യ വൈഫൈ, പ്രത്യേക പാർക്കിംഗ് ക്രമീകരണങ്ങൾ, വിപുലമായ ഭക്ഷണശാല, ആയുർവേദ പരിചരണസൗകര്യങ്ങൾ എന്നിവയാണ് തയ്യാറാക്കുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് നഗരത്തിലെ ശബരിമല ഇടത്താവളം. ഭക്തർക്ക് സന്നിധാനത്തെ ബുക്കിംഗ് വിവരങ്ങൾ അറിയാനും സൗകര്യമുള്ള ഇൻഫർമേഷൻ സെൻ്ററാണ് ഇത്തവണ പ്രവർത്തനമാരംഭിക്കുന്നത്. ജീവനക്കാർക്കും തീർത്ഥാടകർക്കും ഉപയോഗിക്കാവുന്ന തരത്തിൽ സൗജന്യ വൈഫൈ നൽകാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. വാഹന പാർക്കിങ്ങിന് പ്രത്യേക സ്ഥലം ക്രമീകരിക്കുകയും ആദ്യം വന്ന വാഹനങ്ങൾക്ക് ആദ്യം പോകാവുന്ന തരത്തിൽ സൗകര്യമൊരുക്കുകയും ചെയ്യും.
തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും വിരി വെയ്ക്കുന്നതിനും ഡോർമിറ്ററികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ എന്നിവ മുൻ വർഷങ്ങളിൽ താഴെ വെട്ടിപ്രത്തുള്ള ഇടത്താവളത്തിൽ ഒരുക്കിയിരുന്നു. പോലീസ് എയ്ഡ് പോസ്റ്റ്, ആയുർവേദ – അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ചെറുസംഘങ്ങളായി എത്തുന്ന തീർത്ഥാടകർക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര എന്നിവയുമുണ്ട്. കൂടുതൽ തീർത്ഥാടകരെ ഒരേസമയം ഉൾക്കൊള്ളാവുന്ന തരത്തിൽ ഭക്ഷണശാല വിപുലീകരിച്ചു. ആയുർവേദ പരിചരണത്തിനായി പ്രത്യേക സൗകര്യം ഈ മണ്ഡലകാലത്ത് ഏർപ്പെടുത്തും. ശൗചാലയങ്ങളുടെ നവീകരണം പുരോഗമിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ മഴപെയ്യുന്നതിനാൽ രൂപപ്പെട്ട ചെറിയ വെള്ളക്കെട്ടുകൾ കൂടി പരിഹരിക്കുന്നതോടെ തീർത്ഥാടകരെ സ്വീകരിക്കാൻ ഇടത്താവളം പൂർണ സജ്ജമാകും. ജൈവ – അജൈവ മാലിന്യ സംസ്കരണത്തിനൊപ്പം ശുചിമുറി മാലിന്യ സംസ്കരണത്തിനുള്ള ടെൻഡറും നൽകിയാണ് നഗരസഭ മണ്ഡലകാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നത്.
നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇടത്താവളം സന്ദർശിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, ഡിവൈഎസ്പി എസ്.നന്ദകുമാർ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ആർ അജിത് കുമാർ, ജെറി അലക്സ്, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, വാർഡ് കൗൺസിലമാരായ എസ്.ഷൈലജ, റോഷൻ നായർ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, അസിസ്റ്റൻറ് സെക്രട്ടറി മനോജ് കുമാർ, അയ്യപ്പ സേവാസമാജം പ്രതിനിധി അഡ്വ. ജയൻ ചാരുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.