പത്തനംതിട്ട : ഒരു കുഴിയില്‍ നിന്നും പടുകുഴിയിലേക്ക് ചാടിയാണ് പത്തനംതിട്ടയിലെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് റോഡിലൂടെയുള്ള യാത്ര. റോഡ് പൂര്‍ണ്ണമായി തകര്‍ന്നിട്ടും ഇതൊന്നും കണ്ട ഭാവം നടിക്കാതെ ഉറക്കം നടിക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍. കോഴഞ്ചേരി, അടൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ പഴയ സ്റ്റാന്‍ഡില്‍ കയറിയതിനു ശേഷമാണ് പുതിയ സ്റ്റാൻഡിലേക്ക് പോവുക. പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗിനായിട്ടാണ് ഉപയോഗിക്കുന്നത്. പത്തനംതിട്ട നഗരസഭയുടെ പതിനഞ്ചാം വാര്‍ഡില്‍ പെടുന്നതാണ് ഈ ഭാഗം. റോഡിലെ ടാറിംഗ് ഭൂരിഭാഗവും ഇളകി മാറിയതോടെ വലിയ കുഴികളും രൂപപ്പെട്ടു. ഇരുചക്ര വാഹനയാത്രക്കാര്‍ ഈ കുഴിയില്‍ വീണ് പരിക്കുകള്‍ പറ്റുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു.
റോഡിന് ഇരുവശങ്ങളിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. തകര്‍ന്നു തരിപ്പണമായിക്കിടക്കുന്ന ഇടുങ്ങിയ വഴിയില്‍ ഗതാഗതകുരുക്കും കൂടുതല്‍ രൂക്ഷമാകുന്നു. തൈക്കാവ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ പോകുന്നതും ഈ വഴിയിലൂടെയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ ഇളകി കിടക്കുന്ന മെറ്റല്‍ തെറിച്ച് യാത്രക്കാരുടെ ദേഹത്തേക്കും വ്യാപാര സ്ഥാപനങ്ങളുടെ ഉള്ളിലേക്കും വീഴുകയാണ്. നിരവധി മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ദിവസവും വലിയ വാഹനങ്ങള്‍ വന്നു പോകാറുണ്ട്. രണ്ട് വര്‍ഷം മുമ്പ് നഗരസഭ അറ്റകുറ്റപണികള്‍ നടത്തിയ റോഡിന് വീതി കുറവായതും പ്രധാന പ്രശ്നമാണ്. നിരവധി ആളുകള്‍ ഉപയോഗിക്കുന്നതും നഗര മധ്യത്തിലെ പ്രധാന റോഡുകളില്‍ ഒന്നുമാണ് ഇത്. ഈ റോഡ് എത്രയുംവേഗം അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ജനങ്ങള്‍ ആവശ്യമുന്നയിക്കുന്നു.






























