പന്തളം : പന്തളത്ത് പിടികൂടിയത് രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ തിമിംഗല ദഹനശിഷ്ടം (ആംബർഗ്രിസ്). സംഭവവുമായി ബന്ധപ്പെട്ട് ഓടനാവട്ടം മുട്ടറ രാജീവ് ഭവനിൽ രാജീവ്(39), കൊട്ടാരക്കര നെടുവത്തൂർ മുകളുവിള വീട്ടിൽ സോമൻ(48) എന്നിവരെ പിടികൂടി. പന്തളം വലിയപാലത്തിനു സമീപം ഞായറാഴ്ച രാത്രി ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പന്തളം പോലീസും ജില്ലാ ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ബൈക്കിലെത്തിയ ഇരുവരോടും പോലീസ് കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നു.
പിന്നീട് പോലീസ് വാഹനത്തിൽ പിന്തുടർന്ന് വാഹനം റോഡിന് കുറുകെയിട്ടാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ 5 വർഷം മുൻപ് ലക്ഷദ്വീപിൽ നിന്നു രാജീവ് വാങ്ങിയതാണെന്നും ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോവുകയായിരുന്നെന്നും പ്രതികൾ മൊഴി നൽകി. ഇവരിൽ നിന്നു പിടിച്ചെടുത്ത ആംബർഗ്രിസ് വനം വകുപ്പ് കോന്നി ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. കേസ് റജിസ്റ്റർ ചെയ്യേണ്ടതും റിമാൻഡ് അടക്കമുള്ള നടപടികളും വനം വകുപ്പാണ് സ്വീകരിക്കേണ്ടതെന്നു പോലീസ് പറഞ്ഞു. ജില്ലയിൽ ആംബർ ഗ്രിസിന്റെ അനധികൃത കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പോലീസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. എസ്എച്ച്ഒ വി.സജീഷ് കുമാർ, എസ്ഐ യു.വി.വിഷ്ണു, എഎസ്ഐ വിജയകുമാർ, ഉദ്യോഗസ്ഥരായ എസ്.അൻവർഷ, സിജു, ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






























