പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാം ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി ആഘോഷിക്കും. കൊടിയേറിയ 26 മുതൽ പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചെങ്കിലും പ്രധാന പെരുന്നാൾ ഇന്നും നാളെയുമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളിലാണ് പെരുന്നാൾ ആഘോഷിച്ച് വരുന്നത്. പദയാത്രകൾ ഒഴിവാക്കിയിരുന്നതിനാൽ വിശ്വാസികൾ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തി കബറിങ്കലിൽ പ്രാർഥിച്ച് മടങ്ങുകയായിരുന്നു. ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നു ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന തീർഥാടക സമാപന സമ്മേളനം ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ലിബിൻ രാജ് മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ആറിന് സന്ധ്യാ നമസ്ക്കാരം, രാത്രി ഏഴിന് പ്രസംഗം, എട്ടിന് ശ്ലൈഹീക വാഴ്വ്. 8.15ന് ഭക്തിനിർഭരമായ റാസ, ഒമ്പതിന് കബറിങ്കലിൽ ധൂപപ്രാർഥന, ആശിർവാദം.
സമാപന ദിനമായ രണ്ടിന് രാവിലെ ആറിനും 7.30നും 8.30നും വിശുദ്ധ കുർബാന. 10.30ന് ശ്ലൈഹീക വാഴ്വ്, 11ന് സെമിനാർ, 12ന് ഉച്ച നമസ്കാരം, രണ്ടിന് ഭക്തിനിർഭരമായ റാസ. ഉച്ചകഴിഞ്ഞു മൂന്നിന് കബറിങ്കലിലെ ധൂപ പ്രാർഥനയോടും ആശിർവാദത്തോടും പെരുന്നാളിന് കൊടിയിറങ്ങും. പരുമല പെരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ആറു ദിവസമായി നടന്നിരുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയും സമാപിച്ചു. തൃശൂർ ശ്രീരാമകൃഷ്ണാ മഠാധിപതി സ്വാമി നന്ദാത്മാജാനന്ദ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. റെജി മാത്യൂ സമാപന സന്ദേശം നൽകി.