വടശ്ശേരിക്കര: നിർമാണം പൂർത്തിയായി രണ്ടരവർഷം പിന്നിടുമ്പോഴേക്കും അപകടക്കെണിയൊരുക്കി വടശ്ശേരിക്കര-ചിറ്റാർ-ആങ്ങമൂഴി റോഡ്. വടശ്ശേരിക്കര ബൗണ്ടറിക്കുസമീപം റോഡിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട കുഴിയാണ് അപകടക്കെണിയാകുന്നത്. വ്യാസം കൂടി വെള്ളക്കെട്ട് നിറഞ്ഞ കുഴി റോഡിന്റെ മധ്യഭാഗത്തെ വെള്ളവര കടന്നുപോകുന്നിടത്തുതന്നെയായതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവാണ്. ചെറിയ ചക്രങ്ങളുള്ള ഓട്ടോയും സ്കൂട്ടറും പോലെയുള്ള വാഹനങ്ങളാണ് ഏറെയും വീഴുന്നത്.
വടശ്ശേരിക്കരയിൽനിന്ന് ആങ്ങമൂഴി വഴി പ്ലാപ്പള്ളിവരെ ശബരിമല സമാന്തരപാത എന്ന നിലക്കാണ് ഏതാനും വർഷം മുമ്പ് ഉന്നത നിലവാരത്തിൽ ഈ റോഡ് നിർമിച്ചത്. നിർമാണഘട്ടത്തിൽ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്ന റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോഴും പരാതികൾ ഏറെയായിരുന്നു. ആവശ്യത്തിന് മെറ്റലും ടാറുമൊന്നുമില്ലാത്തതിനാൽ കുഴി ഓരോ വാഹനങ്ങൾ കടന്നുപോകുമ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.