റാന്നി: കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയും യുവാക്കൾ അടക്കം കൃഷിയിലേക്ക് വ്യാപൃതരാകുകയും ചെയ്തതിന്റെ ഫലം കിട്ടിയത് കാട്ടുമൃഗങ്ങൾക്ക്. കാട്ടുപന്നിയുടെ ശല്യം എല്ലാ പ്രദേശങ്ങളിലും വ്യാപകമാകുമ്പോഴും അധികൃതർ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കർഷകർ ഒറ്റയ്ക്കും കൂട്ടായും പന്നിക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
കാട്ടുപന്നിയെ വെടിവെയ്ക്കാനാകുമെന്ന് മന്ത്രി അടക്കം വാതോരാതെ പ്രസംഗിക്കുമ്പോഴും ഇതിന്റെ നടപടികളിലേക്ക് കടക്കാൻ വനപാലകർ മടിക്കുകയാണ്. കേന്ദ്രവന്യജീവി സംരക്ഷണനിയമത്തിന്റെ ആനുകൂല്യം ഉള്ളതിനാൽ പന്നിയെ വെടിവെയ്ക്കാനാകില്ലെന്ന നിലപാടിലാണ് വനപാലകർ. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പാലിച്ച് നടപടിക്രമങ്ങളിലേക്കു കടക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
പഞ്ചായത്തുകളിൽ ജാഗ്രത സമിതികൾ പോലും വിളിച്ചുകൂട്ടി നിയമപരമായ നടപടിക്ക് വനംവകുപ്പിനോട് ശിപാർശ ചെയ്യേണ്ടതുണ്ട്. ഇതിനു പോലും പഞ്ചായത്ത് ഭരണ സമിതിക്കും ജനപ്രതിനിധികൾക്കും കഴിയുന്നില്ലെന്നതാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. നടപടിക്ക് ശിപാർശ ചെയ്താലും വനം വകുപ്പ് നടപടി വൈകിപ്പിക്കുകയാണ്. വിളനാശം വരുത്തുകയും കൊലവിളി നടത്തുകയും ചെയ്ത ഒറ്റയാൻ പന്നിയെ വെടിവെയ്ക്കാൻ ഉത്തരവു നൽകിയിട്ടുപോലും റാന്നിയിൽ നടപ്പാക്കാൻ വനം വകുപ്പിന് സാധിച്ചില്ല. കോന്നി വനം ഡിവിഷനിൽ 14 കാട്ടുപന്നികളെ വെടിവെച്ചതായി മന്ത്രി പറയുന്നു. എന്നാൽ റാന്നിയിൽ ഒന്നിനെപോലും വെടിവെച്ചിട്ടില്ല. ആറുപേർക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് വനപാലകർ പറയുന്നു. തോക്ക് ലൈസൻസികൾ കർഷകരെ സഹായിക്കാൻ സമ്മതമാണെന്ന് വനം വകുപ്പിൽ അറിയിക്കുകയായിരുന്നു. സന്ധ്യ ആയിക്കഴിഞ്ഞാൽ ആളുകൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടാൻ നിലവിലുള്ള ഒരു നിയമവും അനുവദിക്കുന്നില്ലെന്നതാണ് സ്ഥിതി.





























