പത്തനംതിട്ട : പമ്പാനദിയിലെ കുരുമ്പൻമൂഴി കടവിൽ പാലം ഉയരുമോ എന്ന കുരുമ്പൻമൂഴി, മണക്കയം നിവാസികളുടെ ചോദ്യത്തിന് ഇനിയും പരിഹാരമായില്ല. നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് കുരുമ്പൻമൂഴിയും മണക്കയവും. 6 പതിറ്റാണ്ടുകൾക്കു മുൻപ് ജനവാസം തുടങ്ങിയതാണ് ഇവിടെ. ഗ്രാമീണർക്ക് പുറംനാടുകളിൽ എത്തണമെങ്കിൽ പമ്പാനദി കടക്കണം. ജനകീയ പങ്കാളിത്തത്തോടെ കോസ്‌വേ നിർമിക്കും മുൻപു വരെ വള്ളത്തിലും ചങ്ങാടത്തിലുമായിരുന്നു മറുകരയെത്തിയിരുന്നത്.
ആറിനു കുറുകെ കോസ്‌വേ ഉയർന്നെങ്കിലും വെള്ളപ്പൊക്കത്തിൽ കുരുമ്പൻമൂഴിയും മണക്കയവും ഒറ്റപ്പെടും. മഹാപ്രളയത്തിൽ ദിവസങ്ങളോളം ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ കോസ്‌വേയുടെ സ്ഥാനത്ത് പാലം ഉയരണം. സർക്കാർ പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും തുടർ നടപടി വൈകുകയാണ്.
പാലത്തിനു പകരം നിലവിലെ കോസ്‌വേയുടെ ഉയരം കൂട്ടാനും കഴിയും. ഉപരിതലത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയ ശേഷം ഉയരം കൂട്ടാവുന്ന വിധത്തിലാണ് കോസ്‌വേയുടെ നിർമിതി. ഇതിന് അടിത്തറയുടെ ഉറപ്പ് പരിശോധിച്ച് സർക്കാർ അംഗീകൃത എക്സിക്യൂട്ടീവ് എൻജിനീയർ സർട്ടിഫിക്കറ്റ് നൽകിയാൽ മതി. പാലം യാഥാർത്ഥ്യമാകാനുള്ള കാത്തിരിപ്പിലാണ് പ്രദേശവാസികൾ.