തിരുവനന്തപുരം: കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചത് വികസനം മാത്രം മുന്നിൽ കണ്ടെന്ന് പാറ്റൂർ രാധാകൃഷ്ണൻ. മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി ആശാ നാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച എം. രാധാകൃഷ്ണന്റെ ഇലക്ഷൻ കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു. വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ‘ഗ്രീൻ ഫ്ലോ കണ്ണമ്മൂല’ എന്ന വികസന പത്രിക നടപ്പിലാക്കുമെന്ന ഉറപ്പിന്മേലാണ് ഈ തീരുമാനമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആശാ പിആറും ജനറൽ കൺവീനർ അഡ്വ. വിമൽ ജോസും വ്യക്തമാക്കി.
വികസന പത്രിക എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്ക് രാധാകൃഷ്ണൻ നൽകിയിരുന്നു. പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് എൻഡിഎ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് പരസ്യ പ്രസ്താവനയിലൂടെ സമ്മതിച്ചത്. ഇതാണ് എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ രാധാകൃഷ്ണനെ പ്രേരിപ്പിച്ചതെന്നും എം. രാധാകൃഷ്ണന്റെ ഇലക്ഷൻ കമ്മിറ്റി വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി.





























