കുവൈറ്റ് : ലോക്ക് ഡൗൺ കാലയളവിൽ ബ്ലോഗേഴ്സ് അനുഭവിച്ച ഏറ്റവും വലിയ പ്രശ്നമാണ് വ്ളോഗ് ചെയ്യാനുള്ള വിഷയദാരിദ്ര്യം, എന്നാൽ കൊറോണ കാലയളവിൽ വ്യത്യസ്തത കണ്ടെത്തിയ കുവൈറ്റിലെ ഒരു ഫാമിലി വ്ളോഗ് ആണ് പറ്റുബുക്ക്. വ്യത്യസ്ത അനുഭവങ്ങളുമായി മൂന്നു രാജ്യത്ത് കോവിഡിനെ അതിജീവിച്ച മൂന്നു പേരുമായി നടത്തിയ അഭിമുഖമാണ് ഏറ്റവും ഒടുവില്‍ ചെയ്ത വ്ളോഗ്.
കൊറോണക്കാലത്ത് പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്, വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടത്, ഓൺലൈൻ ക്ലാസ്സ് റൂം, കൊറോണ കാലത്ത് നേഴ്സസ് ചെയ്യുന്ന സേവനങ്ങൾ, നാട്ടിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുന്ന പ്രവാസികൾ ചെയ്യേണ്ടത്, എന്നീ വിഷയങ്ങൾ കൂടാതെ ലോക്ക് ഡൗൺ കാലത്തെ ഫ്ളാറ്റിലെ കൃഷിത്തോട്ടം, വീട്ടിലെ പാചകം, കൊറോണ ബോധവൽക്കരണവുമായി യുവദമ്പതികളുടെ നേതൃത്വത്തിൽ നൃത്തം എന്നിങ്ങനെ ഈ കാലയളവിൽ പത്തോളം വ്ളോഗുകള്‍ ഇവര്‍ പറ്റുബുക്കിലൂടെ ജനങ്ങളിൽ എത്തിച്ചിരുന്നു.
സിബുവും ഭാര്യ സോണിയയും മക്കളും ചേർന്നാണ് ഈ വ്ളോഗ് നടത്തുന്നത്. സോണിയ കുവൈറ്റിലെ ജഹ്റ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു. ജോലിയുടെ തിരക്കിന്റെ മധ്യത്തിലും വ്ളോഗിനുവേണ്ടി സമയം കണ്ടെത്താറുണ്ട്. പറ്റുബുക്ക് എന്ന പേരിടാൻ കാരണം ആരാഞ്ഞപ്പോൾ ഈ കുടുംബം പറഞ്ഞത് ജനിച്ച നാൾ മുതൽ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ദൈവത്തോട്, മാതാപിതാക്കളോട്, സമൂഹത്തോട്, ജീവിക്കുവാൻ സ്ഥലം തന്ന ഭൂമിയോട് വരെ. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പറ്റ് എഴുതി വെക്കുന്ന പറ്റുബുക്ക് എന്ന പേരുതന്നെ സ്വീകരിച്ചു. ഈ പേര് ഓർക്കുമ്പോൾ ജീവിതത്തെ തിരിഞ്ഞു നോക്കുവാനും വന്ന വഴികൾ മറക്കാതിരിക്കാനും കഴിയും എന്നാണ് കരുതുന്നത്. മലാഖി, മന്നാ, മീഖാ, മത്തായി എന്നിങ്ങനെ നാല് മക്കളാണ് സിബുവിനും സോണിയയ്ക്കും ഉള്ളത്. ഇവർ കുടുംബമായി കുവൈറ്റിൽ താമസിക്കുന്നു.