കണ്ണൂർ : പയ്യന്നൂരിൽ പോലീസ് ക്വാർട്ടേഴ്സിന് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. കേസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ചുമതലയുണ്ടായിരുന്ന അന്നത്തെ ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാനും ശുഭാർശ ചെയ്തു. 2016 ജനുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പുലർച്ചെ പോലീസ് ക്വാർട്ടേഴ്സിന് നേരെ ബോംബെറിയുകയായിരുന്നു എന്നാണ് കേസ്. ആ സമയത്ത് സിഐയും കുടുംബവും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. എന്നാൽ ബോംബേറിൽ ക്വാർട്ടേഴ്സിന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഷിജിൽ ടി., സി.വി. നന്ദകുമാർ, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കിയത്.





























