റാന്നി: ഷോപ്പിംങ് കോംപ്ലക്സിലെ വ്യാപാരികളെ കൊള്ളയടിക്കാന്‍ പുതിയ കുറിമാനവുമായി പഴവങ്ങാടി പഞ്ചായത്ത്. ഇതിനെതിരെ പ്രതിഷേധവുമായി വ്യാപാരികളും രംഗത്തെത്തി. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ 2022-23 വര്‍ഷത്തെ വാടക കുടിശ്ശിക പിരിക്കാന്‍ നല്‍കിയ നോട്ടീസിലാണ് വ്യാപാരികളെ കൊള്ളയടിക്കുന്ന നിര്‍ദേശങ്ങള്‍ വന്നിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനില്‍ കുമാറിന്റെ കര്‍ശന നിര്‍ദ്ദേശമാണ് ഇത്തരമൊരു നോട്ടീസ് പുറത്തിറങ്ങുവാന്‍ കാരണമെന്നും പറയുന്നു. പഴവങ്ങാടി പഞ്ചായത്തിന്റെ വ്യാപാരിദ്രോഹ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതിയും പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിക്കെതിരെയും ആരോപണങ്ങള്‍ ഉയരുകയാണ്.
പഞ്ചായത്ത് വക ഷോപ്പിംങ് കോംപ്ലക്സില്‍ ഷീറ്റുമേഞ്ഞ 25ഓളം കടമുറികളാണ് ഉള്ളത്. ഇതില്‍ പകുതിയോളം മുറികള്‍ വാടകക്കാരില്ലാതെ കിടക്കുന്നതാണ്. രണ്ടു മുറികള്‍ ഒന്നിച്ചാക്കി ഒറ്റ വാടകയില്‍ വ്യാപാരം നടത്തുന്നവരും ഉണ്ട്. ചില കടമുറികള്‍ തകര്‍ന്നു കിടക്കുകയാണ്. ഇത് മെയിന്റനന്‍സ് ചെയ്യുവാന്‍ പോലും പഞ്ചായത്ത് ശ്രമിക്കുന്നില്ല. ഇതൊന്നും കാണാതെയാണ് കൃത്യമായി വാടക നല്‍കിവരുന്ന വ്യാപാരികളെ കൊള്ളയടിക്കാന്‍ ഇപ്പോള്‍ പഴവങ്ങാടി പഞ്ചായത്തിന്റെ നീക്കം.
വര്‍ഷങ്ങളായി ഇവിടെ വ്യാപാരം ചെയ്യുന്നവര്‍ക്ക് കടമുറികള്‍ തുടര്‍ന്നും വാടകയ്ക്ക് വേണമെങ്കില്‍ 2023-24 വര്‍ഷത്തെ 5% വര്‍ദ്ധിപ്പിച്ച വാടക മുന്‍കൂറായി അടക്കുകയും മുദ്രപ്പത്രത്തില്‍ കരാര്‍ വ്യവസ്ഥകള്‍ എഴുതി ചേര്‍ത്ത് പുതുക്കി നല്‍കണമെന്നുമാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ അറിയിപ്പ്. വര്‍ഷങ്ങളായി വാടക കൃത്യമായി നല്കിയിരുന്നവര്‍ കുടിശ്ശിക ഇല്ലെന്നു കാട്ടാന്‍ പഴയ രസീതുകള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. തുടര്‍ന്ന് വാടകയ്ക്ക് വേണമെങ്കില്‍ മൂന്നുമാസത്തെ തുക ഡിപ്പോസിറ്റായും ഒരു മാസത്തെ തുക അഡ്വാന്‍സായും നല്‍കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും വര്‍ദ്ധിപ്പിക്കാതെ 5% വാടക വര്‍ദ്ധിപ്പിച്ചത് തങ്ങളെ ദ്രോഹിക്കാനാണെന്ന് വ്യാപാരികള്‍ പറയുന്നു.
2018ലെ മഹാപ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരാണ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍. പിന്നീട് കോവിഡ് വരുത്തിവെച്ച മാന്ദ്യവും കച്ചവടക്കാരെ പിടിച്ചുലയ്ക്കുമ്പോള്‍ അവര്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയാണ് വാടക ഇനത്തിലെ മുന്‍കൂര്‍ തുക പിരിക്കാനുള്ള നീക്കം. 25 കോടി രൂപയോളം വരവും 24 കോടി രൂപ ചെലവും വരുന്ന ബജറ്റ് അവതരിപ്പിച്ചതിന്റെ പിറ്റേന്ന് തന്നെ വിചിത്ര നിര്‍ദേശവുമായി ഭരണസമിതി എത്തിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് വ്യാപാരികള്‍. തങ്ങളുടെ ജീവനോപാധി ഇല്ലാതാക്കുന്ന നടപടിയില്‍ നിന്നും പഞ്ചായത്ത് അധികൃതര്‍ പിന്മാറണമെന്നും മറിച്ചാണ് തീരുമാനമെങ്കില്‍ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുമ്പില്‍ ഉള്ളതെന്നും വ്യാപാരികള്‍ പറയുന്നു.