ഇടുക്കി : പീരുമേടും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി. ഞായർ, തിങ്കൾ ദിവസങ്ങളിലായി വിദ്യാർഥിനിയും ഇതരസംസ്ഥാന തൊഴിലാളിയുമടക്കം പതിനാല് പേർക്കാണ് തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവരെല്ലാം പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ആദ്യ സംഭവം അരങ്ങേറിയത്. പഴയ പാമ്പനാർ സ്വദേശി കുമാർ (44), ലാൻഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി, ഇതരസംസ്ഥാന തൊഴിലാളിയായ ആഷിക് (18) എന്നിവരുൾപ്പെടെ നാല് പേർക്കാണ് ഞായറാഴ്ച കടിയേറ്റത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുമാറിനെ നായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കടിയേറ്റ ഇദ്ദേഹത്തിന്റെ തലയ്ക്കും കാലുകൾക്കും ഗുരുതരമായ മുറിവുകളുണ്ട്.
ലാൻഡ്രത്ത് വെച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെൺകുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരിക്കേൽപ്പിച്ചിട്ടുണ്ട്. വഴിയാത്രയ്ക്കിടയിലാണ് ഇതരസംസ്ഥാന തൊഴിലാളിയായ ആഷിക്കിന് കടിയേറ്റത്. തിങ്കളാഴ്ച പത്തു പേർക്ക് കൂടി തെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ നാട്ടുകാർ പൂർണ്ണമായും ഭീതിയിലായിരിക്കുകയാണ്. റാണി കോവിൽ സ്വദേശികളായ സുമ (49), ഉമ (38), സിറാജുദീൻ, കുട്ടിക്കാനം സ്വദേശി സന്തോഷ് (51), പഴയ പാമ്പനാർ സ്വദേശികളായ മുരളി (58), ജോൺ (49), സുന്ദര ഗോപാലൻ, കല്ലാർ സ്വദേശി ബാലൻ (58), ചിദംബരം സ്വദേശി രഞ്ജൻ (72), പാമ്പനാർ സ്വദേശി ഷൺമുഖ സുന്ദരം എന്നിവരാണ് തിങ്കളാഴ്ച നായുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.
പീരുമേട്ടിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം ഇപ്പോൾ അതിരൂക്ഷമായിരിക്കുകയാണ്. കാൽനടയാത്രക്കാർക്കും പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്കും റോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ വഴിപോക്കരെ ഓടിച്ചിട്ട് ആക്രമിക്കുന്നത് പതിവായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കുട്ടികളുടെയും സാധാരണക്കാരുടെയും ജീവന് ഭീഷണിയായ തെരുവ് നായ ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.






























