തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ ജനങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടെന്ന് കെ. മുരളീധരൻ. ഡൽഹിയിലെ കാലാവസ്ഥ മോശമാകുമ്പോൾ ട്രെയിൻ വൈകുന്നതുപോലെയാണ് ഹൈക്കമാൻഡ് തീരുമാനമെന്നും അദ്ദേഹം പരിഹസിച്ചു. ഹൈക്കമാൻഡ് എപ്പോൾ തീരുമാനം അറിയിക്കുമെന്ന് തനിക്ക് കൃത്യമായി പറയാനാകില്ല. താൻ തന്റെ അഭിപ്രായം നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അത് അവിടെ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇനി ഇക്കാര്യത്തിൽ തന്നെ പ്രത്യേകമായി കേൾക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും, സ്ഥാനമാനങ്ങൾക്കായി തന്റെ പേരിൽ ആരും ബോർഡുകൾ വെക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അത്തരം ബോർഡുകൾ ആരെങ്കിലും വെച്ചാൽ അതിനെ പരസ്യമായി തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിലെ വികസന പ്രവർത്തനങ്ങൾക്കാണ് താൻ പ്രഥമ പരിഗണന നൽകുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, മേൽപ്പാലം നിർമ്മാണം തുടങ്ങിയവയാണ് തന്റെ മുൻഗണനാ പട്ടികയിലുള്ളത്. കൂടാതെ, യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടങ്ങി എൽ.ഡി.എഫ് സർക്കാർ പൂട്ടിപ്പോയ ജനറൽ ആശുപത്രിയിലെ മെഡിക്കൽ കോളേജ് പുനരാരംഭിക്കുക എന്നത് പ്രധാന ലക്ഷ്യമാണെന്നും മുരളീധരൻ പറഞ്ഞു.






























