തിരുവനന്തപുരം : കേരളത്തിൽ ഭരണമാറ്റ സാധ്യത പ്രവചിച്ച് പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോൾ ഫലം. യുഡിഎഫ് 66 മുതൽ 76 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. എന്നാൽ, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കാൻ പോകുന്നത് എൻഡിഎയുടെ പ്രകടനത്തിലാണെന്ന് സർവ്വേ അവകാശപ്പെടുന്നു. നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തിലെ നിർണ്ണായക മുഹുർത്തമായി അത് മാറും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവെച്ച മുന്നേറ്റം നിയമസഭയിലും പ്രതിഫലിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭരണകക്ഷിയായ എൽഡിഎഫ് 58 മുതൽ 68 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. അതായത് പല സിറ്റിംഗ് സീറ്റുകളിലും ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ബിജെപി വോട്ട് വിഹിതം വർധിപ്പിക്കുന്നത് എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭീഷണിയായി മാറിയേക്കും. പീപ്പിൾസ് ഇൻസൈറ്റ് എന്ന ഒരൊറ്റ എജന്‍സി മാത്രമാണ് ബിജെപിക്ക് ഇത്രയും വലിയ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബാക്കിയുള്ള ഒട്ടുമിക്ക സർവ്വേയും 0-3 അല്ലെങ്കില്‍ 0-4 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്.





























