സാമ്പത്തിക ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ആവശ്യമുളള രേഖകളിലൊന്നായ പാൻ കാർഡും (PAN Card) പൗരന്മാരുടെ സവിശേഷ തിരിച്ചറിയൽ രേഖയായ ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി അനുവദിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചു. സമയപരിധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് 31-ന് ഇരു രേഖകളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ജൂൺ 30-ലേക്ക് നീട്ടിയത്. 1,000 രൂപ പിഴത്തുകയോടെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സവകാശം അനുവദിച്ചത്. നിലവിൽ ആദായ വകുപ്പ് നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം ജൂലൈ 1-നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹതിമാകും. ഈയൊരു പശ്ചാത്തലത്തിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് ഭാവിയിൽ വിവിധ പ്രശ്നങ്ങളെ നേരിടേണ്ടതായി വരും.
പിഴത്തുകയായ 1,000 രൂപ അടച്ചശേഷം നിർദിഷ്ട അതോറിറ്റിയിൽ അറിയിപ്പ് നൽകിയാൽ 30 ദിവസത്തിൽ പാൻ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കാവുന്നതാണ്. 1962-ലെ ആദായ നികുതി നിയമത്തിലെ 114-എഎഎ വകുപ്പ് അനുസരിച്ച് 2022 മാർച്ച് 30-ന് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ ആധാറുമായി ബന്ധിപ്പിക്കാത്ത പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പ്രവർത്തനരഹിതമായാൽ സംഭവിക്കാവുന്ന തടസങ്ങൾക്ക് അതിന്റെ ഉടമസ്ഥർ തന്നെയാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്നു. കൂടാതെ നേരിടാവുന്ന തടസ്സങ്ങളെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്.
പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ആദായ നികുതി സമർപ്പിക്കാൻ (ITR) സാധിക്കില്ല. ബാക്കിനിൽക്കുന്ന ആദായ നികുതി റിട്ടേണുകളിലും തുടർ നടപടികളുണ്ടാകില്ല. പ്രവർത്തനരഹിതമായ പാൻ കാർഡിന് നൽകാനുള്ള അവശേഷിക്കുന്ന റീഫണ്ടും അനുവദിക്കില്ല. അപൂർണമായ റിട്ടേണുകളിൽ അവശേഷിക്കുന്ന നടപടികളും പാൻ കാർഡ് ഒരിക്കൽ പ്രവർത്തന രഹതിമായാൽ റദ്ദാക്കപ്പെടും.
പാൻ കാർഡ് ഇല്ലെങ്കിൽ ഉയർന്ന തോതിലായിരിക്കും നികുതി നല്‍കേണ്ടി വരുക.