തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പുരോഗതിയിൽ ബഹുദൂരം മുന്നിലാണെന്ന് പെരുമാൾ മുരുകൻ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാഹിത്യവും വായനയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളവും തമിഴും സഹോദര ഭാഷകളാണ്. നിയമസഭ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ആനന്ദം നൽകുന്നു. ഒരേ സ്ഥലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഒരുമിച്ച് കാണാൻ കഴിയുന്നത് മഹത്തരമാണ്. പുസ്തകോത്സവത്തിന്റെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പെരുമാൾ മുരുകൻ പറഞ്ഞു.
ഭാഷയുടെ കണ്ടുപിടിത്തമായിരുന്നു മാനവരാശിയുടെ വളർച്ചയ്ക്ക് നിദാനം. ഭാഷ കണ്ടുപിടിക്കുന്നതിനുമുമ്പ് മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയുമാണ് മനുഷ്യൻ ആശയവിനിമയം നടത്തിയിരുന്നത്. സംസാരഭാഷ കടന്നുവന്നതോടെയാണ് മനുഷ്യന്റെ അറിവ് വളർന്നുതുടങ്ങിയത്. ഭാഷയിലൂടെയാണ് നാം ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഭാഷയില്ലെങ്കിൽ ചിന്തയില്ലെന്നാണ് അതിനർത്ഥം. മനുഷ്യന്റെ കണ്ടെത്തലുകൾ കയ്യെഴുത്തിലൂടെ വരും തലമുറയ്ക്കായി മാറ്റിവച്ചതാണ് മനുഷ്യരാശിയുടെ മുന്നേറ്റത്തിന് കാരണമായതെന്നും പെരുമാൾ മുരുകൻ ചൂണ്ടികാട്ടി.





























