പെരുമ്പിലാവ് : മക്കൾക്ക് വിഷം നൽകിയശേഷം വിഷം കഴിച്ച പിതാവ് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലിക്കെ രക്ഷപെട്ടു. തമിഴ്‌നാട് സ്വദേശി പെരുമ്പിലാവ് ആനക്കല്ല് സ്കൂൾമേട് വീട്ടിൽ മുത്തു (29) വാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്ന് കടന്നത്. കുഞ്ഞുങ്ങൾ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയതിലുള്ള വിരോധത്തിൽ മുത്തു മക്കളായ റിത്വിക(7), റിത്വിൻ (6) എന്നിവർക്ക് പഴച്ചാറിൽ എലിവിഷം ചേർത്തു നൽകുകയായിരുന്നു. തുടർന്ന് മുത്തുവും കഴിച്ചു. അവശരായ മൂന്നുപേരേയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഞ്ഞുങ്ങളുടെ നില വഷളായതിനെത്തുടർന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും കളക്ടർ ശിഖാ സുരേന്ദ്രനും ശിശുക്ഷേമവകുപ്പും ഇടപെട്ട് വിദഗ്ധചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ പ്ലാസ്മയും കരളും മാറ്റിവെക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഇതിന് മെഡിക്കൽ കോളേജിൽ സംവിധാനമില്ല. ഞായറാഴ്ച ഉച്ചയോടെ തിപ്പിലശ്ശേരി മുക്കിലപ്പീടികയിലുള്ള മുത്തുവിന്റെ സഹോദരി കവിതയുടെ വീട്ടിൽവെച്ചായിരുന്നു സംഭവം. മജിസ്‌ട്രേറ്റെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മുത്തു ആവശ്യപ്പെട്ടതിനെത്തുടർന്ന് കുട്ടികളെ കാണിക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടിപ്പോകുകയായിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്. മുത്തുവിന്റെ ഇളയ മകൻ അമ്മയുടെ സംരക്ഷണത്തിലാണ്.






























