പേരാമ്പ്ര : പേരാമ്പ്രയിൽ കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുവണ്ണൂർ സ്വദേശി രജിലാലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രജിലാലിന്റെ ഭാര്യ സോന അപകടദിവസം തന്നെ മരിച്ചിരുന്നു. കഴിഞ്ഞ മെയ് 16ന് രാത്രി ഒമ്പത് മണിയോടെയാണ് പേരാമ്പ്ര ചെറുവണ്ണൂർ കക്കരമുക്കിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചത്. രജിലാലായിരുന്നു കാർ ഓടിച്ചിരുന്നത്.
ആറ് മാസം ഗർഭിണിയായിരുന്ന ഭാര്യ സോന കാറിന്റെ പിൻസീറ്റിലായിരുന്നു. പെട്ടെന്ന് കാറിന്റെ പിൻസീറ്റിൽ നിന്ന് സ്ഫോടനത്തിന് സമാനമായ രീതിയിൽ തീ ഉയരുകയായിരുന്നുവെന്നാണ് വിവരം. തീ പടർന്ന ഉടനെ രജിലാൽ പുറത്തേക്കിറങ്ങി തൊട്ടടുത്ത തോട്ടിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. എങ്കിലും അദ്ദേഹത്തിന് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എന്നാൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ സോന സംഭവസ്ഥലത്തുതന്നെ വെന്തുമരിക്കുകയായിരുന്നു.
സംഭവത്തിൽ വലിയ രീതിയിലുള്ള ദുരൂഹതകളാണ് ഉയരുന്നത്. കാറിന്റെ മുൻഭാഗത്തോ, എൻജിൻ ഭാഗത്തോ, ബോണറ്റിനോ അല്ലെങ്കിൽ പെട്രോൾ ടാങ്കിനോ തീപിടിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ കണ്ടെത്താനായില്ല. എങ്ങനെയാണ് കാറിന്റെ പിൻസീറ്റിൽ മാത്രം ഇത്ര വലിയ രീതിയിൽ തീ പടർന്നത് എന്നതായിരുന്നു പ്രധാന ചോദ്യം. രജിലാലിന്റെ മരണത്തോടെ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.





























