പെരുനാട് : പട്ടികജാതിക്കാരിയെ അപമാനിച്ച് ഇറക്കിവിട്ട സി.പി.എം ജില്ലാ കമ്മറ്റി അംഗമായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനനെതിരെ തൊഴിലുറപ്പ് തൊഴിലാളിയായ ഓമനാ സുധാകരൻ പട്ടികജാതി കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
ഒരു കൂലിപ്പണിക്കാരിക്ക് തന്റെ മുന്നിൽ ഇരിക്കാൻ എങ്ങനെ ധൈര്യം വന്നു, നിങ്ങൾ എന്റെ കൂലി തൊഴിലാളികളാണ്, കണ്ട പട്ടിക്കും പൂച്ചക്കും ഇരിക്കുവാനുള്ളതല്ല തന്റെ മുന്നിലുള്ള കസേര എന്നും പഞ്ചായത്ത് പ്രസിഡന്റ് ആക്രോശിച്ചു എന്ന് പരാതിയില്‍ പറയുന്നു.
അരിശം തീരാതെ പഞ്ചായത്തിലെ ജീവനക്കാരെ എല്ലാവരെയും കണക്കിന് പറഞ്ഞു. തൊഴിലുറപ്പ് മേറ്റായ പെരുനാട് കോട്ടുപ്പാറ സ്വദേശിനി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കണിപറമ്പിൽ ഓമനാ സുധാകരനെയും മറ്റൊരു തൊഴിലാളിയേയും ജോലിയുമായി ബന്ധപ്പെട്ട് സംസാരിക്കുവാനായാണ് പ്രസിഡന്റ് പി എസ് മോഹനൻ പഞ്ചായത്തിലേക്ക് വിളിപ്പിച്ചത്. ഓഫീസിൽ ഉണ്ടായിരുന്ന പ്രസിഡന്റിന്റെ കസേരക്ക് മുമ്പിലായി കസേരയിൽ തൊഴിലാളികള്‍ ഇരുന്നതാണ് തൊഴിലാളി വർഗ്ഗ നേതാവിനെ ചൊടിപ്പിച്ചത്. ജാതീയമായി അധിക്ഷേപിക്കുകയും സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗവും മറ്റുള്ളവരും കേൾക്കെ പട്ടിയും പുച്ചയും ഇരിക്കാനല്ല ഇവിടെ കസേര ഇട്ടിരിക്കുന്നതെന്നും അധിക്ഷേപിച്ചതായി ഇവർ പറയുന്നു.