കൊച്ചി: സംസ്ഥാനത്തെ പൊതുവിപണിയിൽനിന്ന് ശേഖരിച്ച 48.8 ശതമാനം പച്ചക്കറിയിലും കീടനാശിനി സാന്നിധ്യം. പരിശോധനക്ക് വിധേയമാക്കിയ 168 സാമ്പിളുകളിൽ 82 എണ്ണത്തിലും കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചു.‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി വെള്ളായണി കാർഷിക കോളജിലെ ലബോറട്ടറിയിൽ നടത്തിവരുന്ന കീടനാശിനി അവശിഷ്ട പരിശോധനയിലാണ് കണ്ടെത്തൽ. പദ്ധതിയുടെ 58ാമത് പരിശോധന റിപ്പോർട്ടാണ് പുറത്തുവന്നത്. 2022 ഒക്ടോബർ മുതൽ കഴിഞ്ഞ മാർച്ച് വരെ പരിശോധിച്ച 679 ഭക്ഷ്യവസ്തു സാമ്പിളുകളിൽ 242 എണ്ണത്തിലും (35.64 ശതമാനം) കീടനാശിനി സാന്നിധ്യം കണ്ടെത്തി.
പൊതുവിപണി, കർഷകരുടെ കൃഷിയിടം, ഇക്കോഷോപ്പുകൾ, ജൈവം എന്ന പേരിൽ ഉൽപന്നങ്ങൾ വിൽക്കുന്ന വിപണി എന്നിവിടങ്ങളിൽനിന്നാണ് സാമ്പിൾ ശേഖരിച്ചത്. പൊതുവിപണിയിൽനിന്നുള്ള പച്ചചീര, ബജിമുളക്, കാപ്സിക്കം (മഞ്ഞ, ചുവപ്പ്), വെണ്ട, കോവക്ക, സലാഡ് വെള്ളരി, പടവലം, പയർ, ഉലുവ ഇല എന്നിവയുടെ ശേഖരിച്ച എല്ലാ സാമ്പിളിലും കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചു. എന്നാൽ, ബീറ്റ്റൂട്ട്, പാവക്ക, കാബേജ്, കത്തിരി, മുരിങ്ങ, ഇഞ്ചി, നെല്ലിക്ക എന്നിവയിൽ സാന്നിധ്യം കണ്ടെത്താനായില്ല.





























