കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കോടതിയിൽ ഹർജി നൽകി. ജിതിൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. തിരുവള്ളൂരിലെ സ്വീകരണത്തിനിടെ ഉണ്ടായ അക്രമവും ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ നീക്കം. ജിതിൻ ഭാസ്‌കർ ജാമ്യം നേടി പുറത്തിറങ്ങയതിന് പിന്നാലെ തിരുവള്ളൂരിൽ സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിനിടെ സിപിഎം പ്രവർത്തകർ യുഡിഎഫ് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചിരുന്നു.
200 പേർക്ക് ജിതിൻ സ്‌ക്രീൻഷോട്ട് അയച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ 10 പേർക്കെങ്കിൽ താൻ അയച്ചുവെന്ന് തെളിയിക്കാനാവുമോ എന്ന് ജിതിൻ ഫേസ്ബുക്ക് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌ക്രീൻ ഷോട്ട് ഫോർവേഡ് ചെയ്തതായി ‘തിരുവള്ളൂർ കൂട്ടായ്മ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജിതിൻ തന്നെ വെളിപ്പെടുത്തിയിരുന്നു. തിരുവള്ളൂരിൽ നടന്ന അക്രമത്തിൽ ജിതിനെയും പോലീസ് പ്രതിചേർത്തിരുന്നു. ജാമ്യത്തിലിരിക്കെ അന്വേഷണസംഘത്തെ വെല്ലുവിളിക്കുകയും മറ്റൊരു കേസിൽ പ്രതിയാവുകയും ചെയ്ത ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.





























