കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലവര്‍ധനയിൽ കടുത്ത പ്രതിസന്ധിയിലായി ഓണ്‍ലൈന്‍ ഡെലിവറി, ടാക്സി ജീവനക്കാർ. ഓൺലൈൻ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് (Quick Commerce) പ്ലാറ്റ്ഫോമുകളിലും ഊബര്‍ (Uber), ഓല (Ola), റാപ്പിഡോ (Rapido) തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സര്‍വീസുകളിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഗിഗ് (Gig workers) തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമാണ് ഇന്ധനവില വര്‍ധനവ് കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത്. ദൈനംദിന ചെലവ് 850 രൂപയാകുമെന്നും ബാക്കി ലഭിക്കുന്നത് തുച്ഛമായ തുകയാണെന്നും ഇവര്‍ പറയുന്നു.
കൊച്ചി നഗരത്തില്‍ ഒരു ദിവസം 2,000 രൂപ വരുമാനമുണ്ടാക്കണമെങ്കില്‍ കുറഞ്ഞത് 500 രൂപയ്ക്ക് പെട്രോള്‍ അടിക്കേണ്ടി വരുന്നുണ്ടെന്നാണ് സൊമാറ്റോ ഡെലിവറി നടത്തുന്ന അഖില്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് പുറമെ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രതിദിനം 150 രൂപയും ഭക്ഷണത്തിന് 200 രൂപയും മാറ്റിവെക്കണം. ഇന്ധനവും താമസവും ഭക്ഷണച്ചിലവും കഴിഞ്ഞ് 850 രൂപയോളം പ്രതിദിനം ചിലവാകുമ്പോള്‍ തൊഴിലാളികള്‍ക്ക് ബാക്കി ലഭിക്കുന്നത് കേവലം 1,150 രൂപ മാത്രമാണ്. പുതിയ വിലവര്‍ധനയോടെ ഇതും വീണ്ടും കുറയും.
ഇന്ധനവില കുത്തനെ ഉയരുമ്പോഴും കിലോമീറ്ററിന് ലഭിക്കുന്ന നിരക്കില്‍ യാതൊരുവിധ മാറ്റവുമില്ലാത്തതാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. മുന്‍പ് ഡീസലിന് 89-90 രൂപയും പെട്രോളിന് 100-106 രൂപയും ആയിരുന്ന സമയത്ത് കിലോമീറ്ററിന് ലഭിച്ചിരുന്ന അതേ നിരക്ക് തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. സിഎന്‍ജിക്കും 75-89 രൂപയായിരുന്ന കാലത്തും കിലോമീറ്റര്‍ വരുമാനത്തില്‍ വ്യത്യാസമുണ്ടായിരുന്നില്ല. നിലവില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 120 രൂപയ്ക്കടുത്ത് ഉയര്‍ന്ന സാഹചര്യത്തിലും കിലോമീറ്റര്‍ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ അധികൃതരോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല.
കമ്പനികള്‍ കിലോമീറ്ററിന് 4 മുതല്‍ 5 രൂപ വരെ മാത്രമാണ് പ്രതിഫലമായി നല്‍കുന്നതെന്നും ഇതില്‍ രണ്ടര മുതല്‍ മൂന്നര രൂപ വരെ ഇന്ധനത്തിനും വണ്ടിയുടെ മെയിന്റനന്‍സിനുമായി തന്നെ ചെലവഴിക്കേണ്ടി വരുന്നുവെന്നും കൊച്ചിയില്‍ യൂബര്‍ ഓടുന്ന ഷിനാസ് ജഫ്‌സല്‍ പറയുന്നു. ഇന്ധനവില ഉയര്‍ന്നതനുസരിച്ച് വരുമാനത്തില്‍ മാറ്റം വരാത്തതിനാല്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് യാതൊരു ലാഭവും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വലിയ രീതിയിലുള്ള നഷ്ടം സഹിച്ചാണ് പലരും ഈ മേഖലയില്‍ തുടരുന്നതെന്നും ഷിനാസ് പറയുന്നു.































