ന്യൂഡല്‍ഹി : രാജ്യത്ത് വൻ വിലക്കയറ്റത്തിന് കാരണമാകും വിധം ഇന്ധന വിലയിൽ തുടർച്ചയായ 16ാം ദിവസവും വർധന രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന ഘട്ടത്തിലെ വില വർധനവ് ജനങ്ങളിൽ അമ്പരപ്പുളവാക്കിയിട്ടുണ്ട്.
ഇന്നത്തെ വർധനവോടെ ഡീസലിന് 75.07 രൂപയായി വില. പെട്രോളിന്റെ വില 79.77 രൂപയിലേക്ക് എത്തി. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയും വില വർധിപ്പിച്ചു. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്. കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.