തിരുവനന്തപുരം : പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്രമഴയെന്ന് ജിയോളിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒഴാഴ്ചയായി പെയ്ത അതി തീവ്രമഴയാണ് ദുരന്തത്തിന് കാരണം. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടിമുടി ദുരന്തത്തിന് ശേഷം പുറത്തുവരുന്ന ആദ്യ ആധികാരിക റിപ്പോര്‍ട്ടാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേത്.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെ പെയ്ത അതി തീവ്രമഴയാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 24-26 സെന്റീമീറ്റര്‍ മഴ പെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തമുണ്ടായ മേഖലയിൽ ഇതുവരെ നടത്തിയ മാപ്പിങ്ങ് പഠനങ്ങളിലെല്ലാം തന്നെ അതീവ പരിസ്ഥിതി ദുര്‍ബലമാണെന്നാണ് വ്യക്തമായത്. ദുരന്തമുണ്ടായ ലയങ്ങളിലിരിക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മലയുടെ താഴ്‌വാരത്തിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രദേശം അതീവ പരിസ്ഥിതി ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരാഴ്ചയോളം നീണ്ടു നിന്ന ശക്തമായ മഴയെ തുടര്‍ന്ന് മുകള്‍തട്ട് ദുര്‍ബലമായി. ഇതേ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ വലിയ പാറക്കല്ലുകള്‍ ഉള്‍പ്പെടെ താഴേക്ക് ഇടിയുകയായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായത്. 50 വര്‍ഷത്തോളമായി ഈ മേഖലയില്‍ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായ തൊഴിലാളികള്‍. നേരത്തെ പ്രദേശത്ത് ചെറിയ തോതില്‍ പോലും സമാനമായ സംഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മുന്‍കരുതല്‍ എടുക്കാനും കഴിഞ്ഞില്ല.
ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്ത സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിന്ന് ലയങ്ങള്‍ മാറ്റണമെന്നും ഇവിടെയുള്ള പുഴയുടെ സമീപത്ത് മറ്റ് നിര്‍മാണങ്ങള്‍ പാടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പെട്ടിമുടി വഴിയാണ് ഇടമലക്കുടിയിലേക്കുള്ള റോഡ് പോകുന്നത്. ഈ റോഡ് ഉയര്‍ത്തികൊണ്ട് വെള്ളം ഒഴുകി പോകാനുള്ള ചാലുകള്‍ ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.