ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. മുപ്പതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 43 പേരുടെ മൃതദേഹം ലഭിച്ചു.
കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നു രാവിലെയാണ് പുനഃരാരംഭിക്കുന്നത്. ഇന്നലെ രാത്രി മഴ ശക്തമായതോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നത്.
മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. ഇന്നലെ കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.
പുഴകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്ന് പ്രധാനമായും തെരച്ചില്‍ നടത്തുക. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തുന്നത്.
രാജമലയില്‍ മണ്ണിടിച്ചിലുണ്ടായിട്ട് ഇന്ന് നാലാം ദിവസമാണ്. അവസാന ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.































