ദില്ലി : ഫൈസറിന്റെയോ ആസ്ട്ര സെനക്കയുടെയോ രണ്ട് ഡോസ് കോവിഡ് വാക്സീനുകൾ ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ B.1.617.2 വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് പഠനം. യുകെയിൽ ആദ്യം കണ്ടെത്തിയ B. 1.1.7 വകഭേദത്തിനെതിരെയും ഈ വാക്സീനുകൾ ഫലപ്രദമാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനത്തിൽ കണ്ടെത്തി.
ആദ്യ ഡോസ് വാക്സീൻ എടുത്ത് മൂന്നാഴ്ചയ്ക്കു ശേഷം ഇരു വാക്സീനുകളും 33% സംരക്ഷണം മാത്രമേ B.1.617 വകഭേദത്തിനെതിരെ നൽകൂ. അതേസമയം B. 1.1.7 വകഭേദത്തിനെതിരെ ഇവ 50 ശതമാനം സംരക്ഷണം നൽകുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ രണ്ടാം ഡോസ് വാക്സീൻ എടുത്ത് രണ്ടാഴ്ചയ്ക്കുശേഷം ഫൈസറിന്റെ B.1.617 വകഭേദത്തിനെതിരെയുള്ള സംരക്ഷണം 88 ശതമാനമായും B.1.1.7 വകഭേദത്തിനെതിരെയുള്ള സംരക്ഷണം 93 ശതമാനമായും ഉയരും. ആസ്ട്രസെനക്ക വാക്സീന്റെ സംരക്ഷണം യഥാക്രമം 60 ഉം 66 ഉം ശതമാനമാണ്.
ഫൈസറിന്റെയും ആസ്ട്ര സെനക്കയുടെയും വാക്സീനുകൾക്ക് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനവും മരണങ്ങളും കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ പറഞ്ഞു. ഏപ്രിൽ 5നും മെയ് 16 നും ഇടയിൽ ജനിതക സീക്വൻസിങ് നടത്തിയ 12,675 കേസുകളാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. ഇവയിൽ B. 1.1.7 കണ്ടെത്തിയത് 11,621 കേസുകളിലും B. 1.617.2 കണ്ടെത്തിയത് 1054 കേസുകളിലുമാണ്. ആസ്ട്ര സെനക്ക വാക്സീൻ പൂർണഫലം ചെയ്യാൻ കുറച്ചുകൂടി സമയമെടുക്കാമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പഠനം വിലയിരുത്തുന്നു.