കോട്ടയം : മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടി വീട്ടമ്മ. ശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന വീട്ടമ്മ പരാതിയുമായി പലവട്ടം പോലീസിനെ സമീപിച്ചിട്ടും നമ്പര്‍ മാറ്റുക എന്ന മറുപടി അല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവര്‍ ആരോപിക്കുന്നു.
അന്‍പതിൽ അധികം ഫോണ്‍ കോളുകളാണ് ദിവസവും ഇവരുടെ നമ്പറിലേക്ക് വരുന്നത്. ഒടുവിൽ സഹിക്കെട്ട് സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ ഈ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വീഡിയോ ഇട്ടതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കും എന്നാണ് ഇവരുടെ പക്ഷം.
ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് തെങ്ങണയ്ക്കടുത്ത് നാലുമക്കളുമായി വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോള്‍. ‘എന്നെ ജീവിക്കാനനുവദിക്കൂ. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നും കണ്ണീരോടെ ജെസി പറഞ്ഞു.