കൊച്ചു കുട്ടികള്‍ക്ക് ഒരു പ്രത്യേക തരം ഭക്ഷണത്തോട് ഇഷ്ടവും അനിഷ്ടവും ഉണ്ടാകുന്നത് സാധാരണമാണ്. അവര്‍ വലുതാകുന്നതിന് അനുസരിച്ച് ചില ഭക്ഷണങ്ങളോട് വിമുഖത കാണിക്കുന്നു. അതേ സമയം അവരുടെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കില്ല. ചില സമയങ്ങളില്‍ അവര്‍ തങ്ങളുടെ മാനസികാവസ്ഥയോ അഭിരുചിയോ അനുസരിച്ച് ഭക്ഷണം ഒഴിവാക്കുന്നു. ഈ അവസ്ഥയാണ് പിക്കി ഈറ്റിംഗ്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ജങ്ക് ഫുഡുകള്‍ തുടങ്ങിയവയാണ് ഇത്തരം കുട്ടികളുടെ പ്രിയ ഭക്ഷണം. എന്നാലിന്ന് കുട്ടികളില്‍ മാത്രമല്ല പിക്കി ഈറ്റിംഗ് കണ്ടുവരുന്നത്. കോളജ് വിദ്യാര്‍ഥികളിലും ഈ പ്രവണത വലിയ രീതിയില്‍ വര്‍ധിച്ചു വരുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാര്‍ പച്ചക്കറികളും പോഷകാഹാരങ്ങളും കഴിക്കുന്നത് കുറവാണെന്നും ഇവരെ സോഷ്യല്‍ ഫോബിയ വളരെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. മറ്റ് ആളുകളുമായി കണ്ടുമുട്ടുന്നതിനും ഇടപഴകുന്നതിനുമുള്ള സ്ഥിരമായ ഭയം പ്രത്യേകിച്ച് മറ്റുള്ളവരുടെ നെഗറ്റീവ് വിലയിരുത്തലിനെക്കുറിച്ചുള്ള ഭയം എന്നിവയാണ് സോഷ്യൽ ഫോബിയ.
ന്യുട്രീഷന്‍ എഡുക്കേഷന്‍ ആന്‍ഡ് ബിഹേവിയര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോളജ് വിദ്യാര്‍ഥികളില്‍ പിക്കി ഈറ്റിംഗ്, സോഷ്യല്‍ ഫോബിയ, ജീവിത നിലവാരം എന്നിവ തമ്മില്‍ എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ പഠനത്തില്‍ ഞങ്ങള്‍ പ്രധാനമായും വിശകലനം ചെയ്തിരിക്കുന്നത്. പിക്കി ഈറ്റിംഗ് യുവ തലമുറയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അമേരിക്കയിലെ ബോളിംഗ് ഗ്രീന്‍ സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം മേധാവി ലോറന്‍ ഡയല്‍ പറഞ്ഞു. കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം പേരും പിക്കി ഈറ്റിംഗ് പിന്തുടരുന്നവരാണ്. ഇവരില്‍ സോഷ്യല്‍ ഫോബിയ പിടി മുറുക്കുന്നതിനു പുറമേ ജീവിത നിലവാരവും മാനസികാരോഗ്യവും ശിഥിലമാകാനുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.