കൊച്ചി : കാലം മാറി, കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി സഖാവിന്റെ പേരില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും കുര്‍ബാനയും. തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയില്‍ വിശ്വാസികള്‍ മുഖ്യമന്ത്രിയുടെ പേരില്‍ കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ഥനയും നടത്തി. ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇടവകപ്പള്ളികളില്‍ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്കാര ശുശ്രൂഷകള്‍ നടത്താനാവാത്ത സാഹചര്യമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുള്ള പ്രത്യുപകാരമാണ് കുര്‍ബാനയും പ്രാര്‍ഥനയും .
ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പേരില്‍ മഞ്ഞിനിക്കര പെരുന്നാളില്‍ കുര്‍ബാന നടത്തുന്നതെന്ന് മഞ്ഞിനിക്കര ദയറാ ഭാരവാഹികളും പറഞ്ഞു. അമ്പലത്തില്‍ കൈയ്യെടുത്തു തൊഴുത കടകംപള്ളിയും വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയ കൊടിയേരിയുമൊക്കെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
സഭാതര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് യാക്കോബായ സഭാനേതൃത്വവും നേരത്തേ രംഗത്തെത്തിയിരുന്നു. വിശ്വാസികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് ശവസംസ്കാരത്തിനുള്ള പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായ സഭയിലെ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മഞ്ഞിനിക്കര പെരുന്നാള്‍ തീര്‍ഥാടക സംഗമത്തില്‍ പറഞ്ഞു. സഭയെ സഹായിച്ചവരെ തിരിച്ച് സഹായിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. അല്ലെങ്കില്‍ നന്ദികേടാണ്. യാക്കോബായ സഭയെ യു.ഡി.എഫ്. വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.