തിരുവനന്തപുരം : തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനമെങ്ങും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറു മരണങ്ങളും റിപ്പോര്‍ട്ടു ചെയ്‌തു. ഒരാളെ കാണാതായി. അഞ്ചു വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. വൈകിട്ട് ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിവിധ സേന വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു.
തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ തെക്കന്‍, മധ്യ കേരളത്തില്‍ കേന്ദ്രീകരിച്ചും നാളെ കഴിയുന്നതോടെ അത് വടക്കന്‍ കേരളത്തിലേക്കും അതിതീവ്ര വഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറില്‍ 200 മില്ലിലീറ്ററില്‍ കൂടുതല്‍ മഴ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പ്രതീക്ഷിക്കുന്നു. തുടര്‍ച്ചയായ നാലു ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി സൃഷ്ടിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പും ആവശ്യമാണ്. മഴക്കാലക്കെടുതികളെ നേരിടുന്നതിന് മുന്നൊരുക്കം നേരത്തെ ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ട്രോളിംഗ് അവസാനിച്ചെങ്കിലും സാഹചര്യം അനുകൂലമല്ലെന്നും അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കും. ലയങ്ങളിലും വന മേഖലയിലും താമസിക്കുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 7 ക്യാമ്പുകള്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 90 പേര്‍ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം.
റവന്യു മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ജില്ലയുടെയും സാഹചര്യം പരിഗണിച്ച് കളക്ടര്‍മാര്‍ക്ക് അവധി പ്രഖ്യാപിക്കാം. മലയോര മേഖലയിലെ രാത്രി യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതീവ ജാഗ്രതയോടെ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ്. അലേര്‍ട്ട് ഉള്ള ജില്ലയ്ക്കൊപ്പം മറ്റ് ജില്ലകളിലും മുന്നൊരുക്കം നടത്തും. റവന്യു മന്ത്രി ജില്ലകളുടെ സാഹചര്യം വിലയിരുത്തി വേണ്ട നിര്‍ദ്ദേശം നല്‍കി. എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ദ്രുതകര്‍മ്മ സേനയുടെ 4 സംഘം കേരളത്തില്‍ ഉണ്ട്. 4 അധിക സംഘം കൂടി എത്തും. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. എല്ലാ ജില്ലയിലും പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. ജെസിബി , ബോട്ടുകള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും സജ്ജമാക്കി വെയ്ക്കുമെന്നും ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.































