ഇടുക്കി : തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ അതിരൂക്ഷ വിമർശനം ഉയർന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിച്ചതെന്ന് യോഗം വിലയിരുത്തി. ഇടത് നേതാക്കളുടെ ശരീരഭാഷ ആളുകളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും, പിണറായി വിജയൻറെ ഭാഗത്തുനിന്നുണ്ടായ പല പ്രതികരണങ്ങളും ജനങ്ങളിൽ അപമതിപ്പുണ്ടാക്കാൻ കാരണമായെന്നും വിമർശനമുയർന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെയും യോഗത്തിൽ വിമർശനമുണ്ടായി. അദ്ദേഹം പങ്കെടുത്ത യോഗങ്ങൾ വെറും പാർട്ടി ക്ലാസുകൾ മാത്രമായി മാറിയെന്നും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ നടത്തിയ ഇടപെടലുകൾ ജനങ്ങളിലേക്ക് ശരിയായി എത്തിക്കാൻ കഴിഞ്ഞില്ല എന്നതും പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.





























