തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനമായ സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് കൈകാര്യം ചെയ്യാൻ പോകുന്ന മന്ത്രി സിപി ജോൺ വ്യക്തമാക്കി. സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ യാത്ര എന്നത് കേവലം ഒരു ആനുകൂല്യമല്ല മറിച്ച് വനിതാ തൊഴിലാളികളുടെ ശമ്പള വർധനവായാണ് സർക്കാർ ഇതിനെ വിലയിരുത്തുന്നത്. ഉദാഹരണത്തിന് 12,000 രൂപ ഓണറേറിയം ലഭിക്കുന്ന ഒരു ആശാ വർക്കർക്ക് യാത്രാക്കൂലി ഇനത്തിൽ പ്രതിമാസം ഏകദേശം 1,000 രൂപയോളം ലാഭിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ, പാചക തൊഴിലാളികൾ തുടങ്ങിയവർക്ക് ഓണറേറിയം വർദ്ധിപ്പിച്ചതിനൊപ്പമുള്ള സർക്കാരിന്റെ മറ്റൊരു ജനക്ഷേമ നടപടിയാണിത്. സൗജന്യ യാത്ര അനുവദിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ കെഎസ്ആർടിസി പൂട്ടിപ്പോകുമെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വിമർശനങ്ങളെ സിപി ജോൺ തള്ളി. അത്തരം ഭയങ്ങൾ തങ്ങൾക്കില്ലെന്നും വളരെ കരുതലോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തിൽ കൃത്യമായ ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കി വരികയാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് പഠിക്കാൻ ഗൗരവമായ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





























