ആലുവ : മുഖ്യമന്ത്രി പിണറായി വിജയന് എസ്കോർട്ട് വന്ന ഫയർഫോഴ്‌സ് വാഹനം അപകടത്തിൽപ്പെട്ടു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ പാലസിലേക്ക് വരുമ്പോഴായിരുന്നു അപകടം. അതേദിശയിൽ വന്ന കണ്ടെയിനർ ലോറിയിലാണ് ഇടിച്ചത്. ആലുവ ദേശത്ത് വെച്ചായിരുന്നു അപകടം. ആർക്കും സാരമായ പരിക്കില്ല. ആലുവ ഗസ്റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി മടങ്ങുമ്പോൾ മറ്റൊരു ഫയർഫോഴ്‌സ് വാഹനം സുരക്ഷക്കൊരുക്കിയാണ് യാത്ര തുടർന്നത്.
ഇന്ന് വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളറിയിച്ചത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻചാണ്ടി വിശ്രമിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ എഴുപത്തിയൊൻപതാം പിറന്നാളാണ്. പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇന്ന് പകൽ പല സമയങ്ങളിലായി ആലുവ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.
തുടർന്നാണ് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുമെത്തിയത്. 06.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മൻചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകാനിരിക്കെ അത്തരം കാര്യങ്ങളൊക്കെത്തന്നെ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മുഖ്യമന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.