തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മറ്റൊരു നാട്ടില്‍ നിന്നെത്തി മലയാളി മനസ് കീഴടക്കിയ മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോള്‍ നീണ്ട ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുകയാണെന്ന് പിണറായി വിജയൻ അനുസ്മരിച്ചു. ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ എക്കാലത്തേയും മികച്ച ഗായികയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായികയാണ് എസ് ജാനകി. എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു.
ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാന്‍ പോലും മലയാളിക്കാവില്ല. കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകന്‍ കല്‍പ്പിക്കുന്ന സംഗീതത്തിന്റെ പൂര്‍ണമായ പ്രയോഗവും കൊണ്ട് സിനിമക്കപ്പുറത്തേക്ക് വളര്‍ന്നതാണ് എസ് ജാനകിയുടെ പാട്ടുകള്‍.നീലജലാശയത്തില്‍, നാഥാ നീ വരും, തേനും വയമ്പും തുടങ്ങി അസംഖ്യം ഭാവ ഗാനങ്ങള്‍.17 ഭാഷകളില്‍ അയ്യായിരത്തോളം ഗാനങ്ങള്‍ പാടി. സിനിമ മറവിയിലേക്ക് മറഞ്ഞപ്പോഴും ജാനകിയുടെ പാട്ടുകള്‍ മലയാളികളുടെ ചുണ്ടുകളില്‍ വര്‍ഷങ്ങളായി വാടാതെ നില്‍ക്കുന്നു.ഭാഷയുടെയും ദേശാതിര്‍ത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ അതുല്യ ഗായിക എസ്. ജാനകിയുടെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന് തീരാനഷ്ടമാണ്. മലയാളിയുടെ ഹൃദയ വികാരങ്ങള്‍ക്ക് മധുര സംഗീതത്തിലൂടെ നിത്യത നല്‍കിയ അനശ്വര ഗായികയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുക്കുന്നു’, പിണറായി വിജയൻ പറഞ്ഞു.





























