ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യസുരക്ഷയെ വെല്ലുവിളിക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) നേതാക്കൾക്കെതിരെ വിചാരണ നടപടികൾക്ക് തുടക്കമായി. സ്ഥാപക ചെയർമാൻ എരപ്പുങ്കൽ അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ ഭാരവാഹികൾക്കെതിരെയാണ് പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ കോടതി ഔദ്യോഗികമായി കുറ്റം ചുമത്തിയത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കൽ, ഭീകര ക്യാമ്പുകൾ സംഘടിപ്പിക്കൽ, യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യൽ തുടങ്ങി യുഎപിഎ (UAPA) പ്രകാരമുള്ള അതീവ ഗൗരവകരമായ കുറ്റങ്ങളാണ് പ്രതികൾ നേരിടുന്നത്.
2022 സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ എൻഐഎ റെയ്ഡുകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. കേന്ദ്ര സർക്കാർ പിഎഫ്‌ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഈ നടപടി.2047-ഓടെ ഇന്ത്യയിലെ മതേതര ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച്, ശരീഅത്ത് നിയമപ്രകാരം ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ ഏകീകൃത ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾ മുതിർന്ന ആർഎസ്എസ് നേതാക്കളെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്തുവെന്നും കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
എൻഐഎ പ്രത്യേക ജഡ്ജി പ്രശാന്ത് ശർമ്മ കുറ്റങ്ങൾ ചുമത്തിയതോടെ, വിചാരണയ്ക്കായി കേസ് കോടതി പട്ടികപ്പെടുത്തിയിരിക്കുകയാണ്.ജൂലൈ 29 മുതൽ എൻഐഎ തെളിവെടുപ്പ് ആരംഭിക്കും.
കുറ്റങ്ങൾ ചുമത്തിയെങ്കിലും വിചാരണ ആവശ്യപ്പെട്ട പ്രതികൾ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ ഗൂഢാലോചനകൾക്കെതിരെയുള്ള ശക്തമായ നടപടിയാണ് ഈ വിചാരണ. വരും ദിവസങ്ങളിൽ കോടതിയിൽ നടക്കുന്ന തെളിവെടുപ്പുകൾ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.





























