കൊച്ചി:ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ് ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതിയെന്നാണ് പിണറായി വിജയൻ്റെ വിമർശനം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയ പ്രസംഗങ്ങളുടെ ഉള്ളടക്കമാണ് ഈ സമിതിയുടെ പ്രവർത്തന വ്യവസ്ഥയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ ജനസംഖ്യാ/പൗരത്വ രജിസ്റ്ററുകളുടെയും തുടർച്ചയായി വേണം ഈ സമിതിയെ കാണാൻ. കൃത്യമായ ഇടവേളകളിൽ നടക്കേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് രാഷ്ട്രീയലക്ഷ്യംവെച്ച് ബോധപൂർവ്വം വൈകിപ്പിച്ച കേന്ദ്ര സർക്കാർ, ജനസംഖ്യാ വ്യതിയാന സമിതിയെ നിയോഗിച്ചുകൊണ്ട്സം ഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഉൽപ്രേരണം പകരുകയാണ്. ഔദ്യോഗിക സെൻസസ് വിവരങ്ങൾക്ക് കാത്തുനിൽക്കാതെ, അതിർത്തി ജില്ലകളെയും മെട്രോ നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഈ പ്രത്യേകനീക്കം ജനങ്ങൾക്കിടയിൽ ഭീതിയും വിഭജനവുമുണ്ടാക്കാൻ മാത്രം ഉന്നമിട്ടാണെന്നത് വ്യക്തമാണെന്നും’ പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി, സംസ്ഥാന സർക്കാരുകളുമായി യാതൊരു ആലോചനയും നടത്താതെയാണ് ഈ സമിതിയെ അടിച്ചേൽപ്പിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. വിദ്വേഷരാഷ്ട്രീയം വിതറി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ആർഎസ്എസ് അജണ്ടക്കെതിരെ മതനിരപേക്ഷ കക്ഷികൾ രംഗത്തുവരണം. സെൻസസിന്റെ ഭാഗമായി കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. ജനസംഖ്യാ വ്യതിയാന സമിതിയുടെ കൂടി പശ്ചാത്തലത്തിൽ അത്തരം ജാഗ്രത തുടരാൻ യുഡിഎഫ് സർക്കാർ തയ്യാറാവണം എന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.




























