തിരുവല്ല : ജനായത്തവും ജനക്ഷേമവും മറന്ന് അമിതാധികാര പ്രയോഗത്തിലൂടെ ജനങ്ങളെ അടക്കി വാഴാമെന്ന പിണറായി സർക്കാരിന്റെ വ്യാമോഹത്തിന് ജനങ്ങൾ കരുതിവെച്ചു നൽകിയ പ്രഹരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിധിയെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. ജനവിരുദ്ധ സർക്കാരിനെതിരായ കേരളത്തിന്റെ ജനാഭിലാഷമാണ് നിലമ്പൂരിലെ സമ്മതിദായകർ പ്രകടിപ്പിച്ചത്. കോടികൾ പൊടിച്ച് നടത്തിയ നാലാം വാർഷിക കൊട്ടിഘോഷങ്ങൾക്ക് നടുവിൽ കെട്ടിപ്പൊക്കിയ മൂന്നാം പിണറായി സർക്കാരെന്ന ചീട്ടുകൊട്ടാരമാണ് ജനങ്ങൾ തകർത്തെറിഞ്ഞത്.
ആശമാരടക്കം അടിസ്ഥാന വർഗ്ഗത്തെ മറന്നും അദാനി പാർട്ണർ എന്ന് അഭിമാനപൂർവ്വം പ്രഖ്യാപിച്ചും അത്തരം വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ജനവിരുദ്ധ പദ്ധതികളിലും ധൂർത്തിലും ദുർവ്യയത്തിലും അഭിരമിച്ചും ജനങ്ങളെ നിരന്തരമായി വെല്ലുവിളിച്ചതിന് പലിശ സഹിതം ഉള്ള പ്രതിഫലമാണ് ഈ ജനവിധി. റിസ്ക് ഉണ്ടായിട്ടും നിലപാടുകളിൽ വെള്ളം ചേർക്കാതെ സ്ഥൈര്യം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള യു.ഡി.എഫ്. നേതൃത്വത്തിനുള്ള ഉപഹാരമാണ് ഈ ജനവിധി എന്നും പുതുശ്ശേരി പറഞ്ഞു. വായ് തുറക്കേണ്ട സന്ദർഭങ്ങളിൽ എല്ലാം മൗനം അവലംബിച്ച് അധികാര വിധേയത്വം പ്രകടിപ്പിച്ച ‘വിശ്രുത സാംസ്കാരിക നായകരുടെ’ കാപട്യം തിരിച്ചറിഞ്ഞ് അവരുടെ അഭ്യർത്ഥനയ്ക്ക് പുല്ലുവില കൽപ്പിച്ച് തിരസ്കരിച്ച ജനവിധിയായി കൂടി നിലമ്പൂർ ഫലം വിലയിരുത്തപ്പെടുമെന്നും പുതുശ്ശേരി പറഞ്ഞു.






























