മൂവാറ്റുപുഴ: വേനൽ ചൂടിൽ പൈനാപ്പിൾ വില ഒരു മാസത്തിനിടെ 30 രൂപയോളം വർധിച്ച് 61 രൂപയിൽ എത്തി. ചില്ലറ വിൽപന 70 രൂപയ്ക്കും 90 രൂപയ്ക്കും ഇടയിലാണ്. പൈനാപ്പിൾ പഴുത്തത് 61 രൂപയാണ് ഇന്നലത്തെ വില. സ്പെഷൽ ഗ്രേഡ് പച്ചയ്ക്ക് 59 രൂപയും സാധാരണ പച്ചയ്ക്ക് 57 രൂപയുമാണ് വില. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള റെക്കോർഡ് വിലയാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 47 രൂപയായിരുന്നു പൈനാപ്പിൾ സ്പെഷൽ ഗ്രേഡ് പൈനാപ്പിൾ വില. പഴുത്ത പൈനാപ്പിൾ വില 53 രൂപയായിരുന്നു. 10 രൂപയോളമാണു കഴിഞ്ഞ വർഷത്തെക്കാൾ വില വർധന. പൈനാപ്പിൾ ലഭ്യതയിൽ 50 % കുറവ് ഉണ്ടായതും തിരഞ്ഞെടുപ്പ്, വിഷു, വിവാഹങ്ങൾ, കൊടുംചൂട് എന്നിവ മൂലം ഡിമാൻഡ് വർധിച്ചതുമാണ് വില റെക്കോർഡിലേക്ക് ഉയരാൻ കാരണം. വേനൽ ഉണക്ക് കാരണം പൈനാപ്പിൾ ഉൽപാദനത്തിൽ 50% കുറവാണ് ഉണ്ടായിരിക്കുന്നത്.
പൈനാപ്പിൾ കയറ്റുമതി ഇക്കൊല്ലം വർധിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലവും ഐപിഎൽ മത്സരങ്ങൾ നടക്കുന്നതിനാൽ മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിൽ നിന്നു വരെ ഉള്ള ഓർഡറുകൾ ലഭിച്ചതോടെയാണു വില ഉയർന്നത്. ഇപ്പോൾ ആവശ്യത്തിനു പൈനാപ്പിൾ കയറ്റുമതി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാൽ വേനൽ ഉണക്കു ബാധിച്ചു ഉൽപാദനം കുറഞ്ഞതിനാൽ വിലക്കയറ്റത്തിലും വലിയ ലാഭം ഒന്നുമില്ലെന്നാണു കർഷകർ പറയുന്നത്.