പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തത്തില്‍ മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ പി കെ ശശി തീരുമാനിച്ചത്. കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി കെ ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഒറ്റപ്പാലം മണ്ഡലത്തില്‍ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ പാർട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശിയും രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂർണ അധികാരം പാർട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീർഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞിരുന്നു.






























