പാലക്കാട്: സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പികെ ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിപി ജോണിന്റെ സിഎംപിയിൽ ലയിക്കാൻ സാധ്യത. ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയോ സിഎംപിയിൽ ലയിക്കുകയോ ചെയ്തേക്കുമെന്നാണ് വിഷയത്തിൽ പികെ ശശി പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന യോഗം ഉടൻ പാലക്കാട് ചേരും. പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശശി അടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പികെ ശശിയുടെ ഡിഎംഎഫിൽ ചേർന്നിരുന്നു. 800 ഓളം പ്രവർത്തകരാണ് ഡിഎംഎഫിലേക്ക് എത്തിയത്. സിപിഎമ്മിലെ തർക്കത്തെ തുടർന്ന് പാലക്കാട് ജില്ലാ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പാർട്ടി വിട്ടവരെ കൂടെ കൂട്ടാനും നീക്കം നടന്നിരുന്നു.





























