തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ ആഭ്യന്തര വിമർശനം ശക്തമാകുന്നു. പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും സ്ഥാനമൊഴിയണമെന്ന ആവശ്യങ്ങൾ ജില്ലാ കമ്മിറ്റികളിൽ ഉയരുന്നതായും പരാജയത്തിൽ നിന്ന് ഇവർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന ജി. സുധാകരന്റെ വിമർശനവും പുറത്തുവരുന്ന സാഹചര്യത്തിലാണ് പി.കെ ശ്രീമതിയുടെ പ്രതികരണം. പരാജയപ്പെട്ട സാഹചര്യത്തിൽ വിമർശനങ്ങൾ ഉണ്ടാകുമെന്നത് സ്വാഭാവികമാണെന്നും അത് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വിമർശനങ്ങൾ എത്രത്തോളം വന്നിട്ടുണ്ടെന്നത് പാർട്ടി പരിശോധിക്കണമെന്ന് അവർ പറഞ്ഞു. നിലവിൽ ജില്ലാ കമ്മിറ്റികളിൽ പരാജയത്തെ സംബന്ധിച്ച പരിശോധനകൾ നടന്നു വരികയാണ്. “തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകും” എന്നും, പൂർവ്വാധികം കരുത്തോടുകൂടി പാർട്ടി കേരളത്തിൽ തിരിച്ചുവരുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ചും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ ഉണ്ടായോ എന്നതിനെക്കുറിച്ചും ഇപ്പോൾ ജില്ലാ കമ്മിറ്റികളിലാണ് ചർച്ചകൾ നടക്കുന്നത്. പാർട്ടി നേതൃത്വം തന്നെ പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ ഭയമില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.





























