കണ്ണൂർ : പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് നിലവിൽ പരോൾ ലഭിച്ചിരിക്കുന്നത്. മുൻപ് പരോൾ ലഭിച്ചപ്പോൾ ഉണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ഇത്തവണ ഇവർക്ക് സ്വന്തം വീടുകളിൽ പോകാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 10 പ്രതികളിൽ ആദ്യത്തെ അഞ്ച് പ്രതികൾക്കാണ് ഇപ്പോൾ പരോൾ അനുവദിച്ചിരിക്കുന്നത്. മറ്റ് അഞ്ച് പ്രതികൾക്കും പരോൾ ലഭിച്ചിട്ടുണ്ടെങ്കിലും അവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.
മൂന്ന് മാസം തടവ് പൂർത്തിയാക്കിയവർക്ക് ലഭിക്കേണ്ട നിയമാനുസൃതമായ 15 ദിവസത്തെ പരോളാണ് ഇവർക്ക് ലഭിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. പരോൾ തടഞ്ഞുവെച്ച ഘട്ടത്തിൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോൾ ഇവർക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. മുൻപ് പരോൾ അനുവദിച്ച സമയത്ത് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാനോ വീട്ടിൽ പോകാനോ പ്രതികൾക്ക് അനുമതി ഉണ്ടായിരുന്നില്ല. പ്രതികൾ വീട്ടിലെത്തിയാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു അന്ന് പോലീസ് നൽകിയ റിപ്പോർട്ട്. എന്നാൽ ഇത്തവണ പോലീസ് അനുകൂലമായ റിപ്പോർട്ട് നൽകിയതോടെയാണ് പ്രതികൾക്ക് വീട്ടിൽ പോകാനുള്ള തടസ്സം നീങ്ങിയത്. ഒന്നാം പ്രതി പീതാംബരൻ മുൻപ് മാതാവിനെ കാണാൻ അനുമതി തേടിയിരുന്നെങ്കിലും അന്ന് പോലീസ് റിപ്പോർട്ട് അനുകൂലമായിരുന്നില്ല.





























