തിരുവനന്തപുരം : സർക്കാരിന്‍റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അട്ടിമറിക്കാൻ ശ്രമം നടന്നേക്കാമെന്ന് മുന്നറിയിപ്പ്. ജനറൽ മാനേജർ ആർ രാഹുല്‍ ആണ് ഭക്ഷ്യകിറ്റ് വിതരണത്തിനായി ജീവനക്കാർക്ക് നൽകിയ മാർഗനിർദ്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. സർക്കാരിന്‍റെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാലുമാസം കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനത്തെ തുരങ്കം വയ്ക്കാൻ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് കത്തിൽ തന്നെ മുന്നറിയിപ്പ് നൽകിയത്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തെ അവതാളത്തിലാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും ശ്രമം നടത്താൻ സാധ്യതയുണ്ട്. ഇതിനാല്‍ ജീവനക്കാർ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കത്തിൽ വ്യക്തമാക്കി. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം കൃത്യമായി പാക്ക് ചെയ്ത സമയബന്ധിതമായി റേഷൻ കടകളിൽ എത്തിക്കാനാണ് നിർദ്ദേശം. സപ്ലൈക്കോ ടെണ്ടർ വഴി വാങ്ങുന്ന സാധനങ്ങളിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പ്രാദേശികമായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാൻ റീജണൽ മാനേജർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.