തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട ഉദ്യോഗാർഥിക്ക് ഉടൻ കൈമാറാൻ പി.എസ്.സിക്ക് കമ്മീഷൻ അന്ത്യശാസനം നൽകി. രേഖകൾ നൽകുന്നതിൽ ഉണ്ടായ കാലതാമസത്തിന് വിശദീകരണം സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഒരു മാസം മുമ്പ് ഉത്തരവിട്ടിട്ടും പി.എസ്.സി അത് പാലിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷന്റെ കടുത്ത നടപടി. രേഖകൾ കൈമാറാതിരുന്നത് നിരുത്തരവാദപരമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ വിവരാവകാശ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. കമ്മീഷൻ പി.എസ്.സിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
ഇതിനിടെ പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ 90-ലധികം പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എല്ലാ പരാതികളും വിശദമായി പരിശോധിച്ച് ക്രമക്കേടിന്റെ വ്യാപ്തിയും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുകയാണ് സംഘം.




























