ന്യൂഡൽഹി: പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തിരിച്ചടി. മുൻനിര വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില ജൂൺ 1 മുതൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. മോഡലുകൾക്കും അവയുടെ വകഭേദങ്ങൾക്കും അനുസരിച്ച് 12,800 രൂപ വരെയാണ് വില വർദ്ധിക്കുക. ഉൽപ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉയർന്ന പ്രവർത്തന ചെലവുകൾ എന്നിവയാണ് വില കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഈ വർഷം മെയ് മാസത്തിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന വില വർദ്ധനവാണ് ഇപ്പോൾ ജൂൺ ഒന്നിലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നത്. 2026 ജനുവരിയിലെ വില വർദ്ധനവിന് ശേഷം ഈ വർഷം ഹ്യുണ്ടായ് നടത്തുന്ന രണ്ടാമത്തെ വില പരിഷ്കരണമാണിത്.
ഉൽപ്പാദനച്ചെലവ് കൂടിയതിന്റെ ഭാരം മുഴുവനായും ഉപഭോക്താക്കളിലേക്ക് കൈമാറാതിരിക്കാൻ കമ്പനി പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന അധികച്ചെലവുകളുടെ ഒരു നിശ്ചിത ശതമാനം കമ്പനി ആന്തരികമായിത്തന്നെ ഏറ്റെടുത്തു. എന്നാൽ വിപണിയിലെ നിലവിലെ പ്രതികൂല സാഹചര്യങ്ങളും നിരന്തരമായ പണപ്പെരുപ്പവും കാരണം വളരെ ചെറിയൊരു ശതമാനം തുക ‘നാമമാത്രമായ വില വർദ്ധനവിലൂടെ’ വിപണിയിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു എന്നാണ് റെഗുലേറ്ററി ഫയലിംഗിൽ ഹ്യുണ്ടായ് അറിയിച്ചിരിക്കുന്നത്.
ആഗോളതലത്തിലുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഉയർന്ന ലോജിസ്റ്റിക്സ് ചെലവുകൾ, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലമുണ്ടായ ഇന്ധന-ഊർജ്ജ വിലക്കയറ്റം എന്നിവയാണ് വാഹന വിപണിയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഹ്യുണ്ടായിയെ കൂടാതെ ഇന്ത്യയിലെ മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളും കഴിഞ്ഞ മാസങ്ങളിൽ തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു. ചുരുക്കത്തിൽ, വരും ദിവസങ്ങളിൽ ഒരു പുതിയ ഹ്യുണ്ടായ് വാഹനം സ്വന്തമാക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ഈ വില വർദ്ധനവ് ചെറിയ രീതിയിലെങ്കിലും അധിക ബാധ്യതയുണ്ടാക്കും.






























