അടൂർ : എം.സി. റോഡരികിൽ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള പുതിയകാവിൽചിറയിൽ ടൂറിസത്തിനായി തയ്യാറാക്കിയ പദ്ധതികൾ ഒന്നും നടപ്പായില്ല. ഇപ്പോഴിതാ ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടലും അടച്ചുപൂട്ടി. ഇനി ചിറയും ചിറയിലെ കെട്ടിടത്തിന്റെ അവസ്ഥയും എന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നിലവിൽ ഹോട്ടൽ നടത്തിയിരുന്നതിന്റെ കരാർ കാലാവധി അവസാനിച്ചിരുന്നു. പുതിയ കരാർ വിളിച്ചെങ്കിലും വാടക കുത്തനെ കൂട്ടി. ഇതിനാൽ കരാർ എടുക്കാൻ ആളില്ലാത്ത അവസ്ഥയായി. ഇതാണ് നിലവിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടാൻ കാരണമെന്നാണ് വിവരം. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കുവാനായി ബസ് നിർത്തിയിരുന്നത് പുതിയകാവിൽ ചിറയിലെ ഹോട്ടലിലായിരുന്നു.
ഹോട്ടൽ നിർത്തിയതോടെ ഇനി സമൂഹവിരുദ്ധശല്യം കൂടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വർഷവും നടക്കുന്ന സംസ്ഥാന ബജറ്റിൽ ഇടംപിടിക്കുന്ന ഒരിടംകൂടിയാണ് പുതിയകാവിൽ ചിറ. പക്ഷേ പദ്ധതികൾ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. നിലവിൽ ചിറയിൽ പായൽമൂടി കിടക്കുകയാണ്. 2017-ൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ചിറയിൽ നടത്താൻ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് ചിറയുടെ സമീപസ്ഥലത്ത് കുട്ടികൾക്ക് കളിക്കാനായി പാർക്കും കളിക്കോപ്പുകളും ഒരുക്കിയിരുന്നു. ഇന്നത് തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്.






























