പത്തനംതിട്ട : ജില്ലയിലെ കോന്നി അടക്കമുള്ള തോട്ടം മേഖലയില്‍ പണിയെടുക്കുന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് യാതൊരു സുരക്ഷയുമില്ലാതെ. പ്ലാന്റെഷന്‍ കോര്‍പ്പറേഷന്റെയും ഹാരിസണിന്റെയും പരിധിയില്‍ പെടുന്നതാണ് കൂടുതലും തോട്ടങ്ങള്‍. എന്നാല്‍ ഈ തോട്ടങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ടാപ്പിംഗ് ജോലിയും കാട് തെളിക്കുന്ന ജോലിയും ചെയ്യുന്നവരാണ് കൂടുതല്‍ അപകട ഭീഷണി നേരിടുന്നത്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന തണ്ണിത്തോട്, കൊടുമണ്‍ മേഖലയിലാണ് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ ആക്രമണം നേരിട്ടിട്ടുള്ളത്. 2022 ല്‍ തണ്ണിത്തോട് പ്ലാന്റെഷനില്‍ കടന്നലുകളുടെ ആക്രമണത്തില്‍ അഭിലാഷ് എന്ന യുവാവ് മരണപ്പെടുകയും നാല് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തണ്ണിത്തോട്, കൊടുമണ്‍ മേഖലയിലെ തോട്ടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്കാണ് ഇങ്ങനെ അപകടം സംഭവിച്ചത്. കടന്നലും കുളവിയും പന്നിയും എല്ലാമുള്ള കാടുമൂടിയ തോട്ടങ്ങളില്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് പലപ്പോഴും തൊഴിലാളികളെ വിടുന്നത്. പുലര്‍ച്ചെ ടാപ്പിംഗ് ജോലികള്‍ക്ക് പോയി കല്ലേലിതോട്ടം മേഖലയില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട സംഭവങ്ങളും അനവധിയാണ്. പ്ലാന്റെഷന്‍ ലയങ്ങളില്‍ താമസിച്ചു ജോലി ചെയ്യുന്നവരാണ് അധികവും. ആദ്യ കാലങ്ങളില്‍ തമിഴ് വംശജരായ തൊഴിലാളികളാണ് ജില്ലയിലെ തോട്ടം മേഖലയില്‍ ജോലി ചെയ്തിരുന്നത് എങ്കില്‍ ഇപ്പോള്‍ പ്രദേശവാസികളായ ആളുകളും ഇത്തരത്തില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നുണ്ട്.
തികച്ചും സാധാരണക്കാരായ തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചാണ് പല തോട്ടങ്ങളിലും ജോലി ചെയ്യുന്നത് എന്നതാണ് സത്യം. പലപ്പോഴും ഇവര്‍ താമസിക്കുന്ന ലയങ്ങളും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. കടന്നലുകളുടെയും മറ്റും ആക്രമണങ്ങള്‍ ചെറുക്കാന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും പലപ്പോഴും പ്ലാന്റെഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാധ്യസ്ഥരായ അധികാരികള്‍ പലപ്പോഴും മൗനം പാലിക്കുകയാണ്.





























